
തിരുവനന്തപുരം: ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. ഇതോടെ യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേക്കും പോകുകയും മടങ്ങുകയും ചെയ്യാം. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെയാണ് സ്റ്റേറ്റ് പെർമിറ്റ് നൽകുക. ഇതനുസരിച്ച് നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം.
അഞ്ചുവർഷത്തേക്ക് ഫീസടച്ച് സ്റ്റേറ്റ് പെർമിറ്റ് സ്വന്തമാക്കാം. 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ് ഫീസ് ഈടാക്കുന്നത്. നിലവിലെ ജില്ലാ പെർമിറ്റിൽ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല.
സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു.











